അല്‍ സദ്ദ് കുടുംബ സംഗമം

എമെര്‍ജിങ്ങ് കേരള


ആദർശവാദിയായ നടന് യൂത്ത് ഫോറത്തിന്റെ അന്ത്യാഞ്ജലികൾ


ദോഹ: ആദർശങ്ങളിൽ ഉറച്ച് നിൽക്കകയും നിലപാടുകളിൽ ആർജവത്വം  കാണിക്കുകയും ചെയ്ത മഹാനടനായിരുന്നു തിലകനെന്ന് യൂത്ത്ഫോറം അനുശോചന സന്ദേശത്തിൽ അറിയിച്ചു. താര രാജാക്കന്മാരും സിനിമ സംഘടനകളും കൂട്ടമായി ആക്രമിച്ചപ്പോളും നിലപാടുകളിൽ ഉറച്ച് നിന്ന് പോരാടുകയും തനിക്ക് തോന്നുന്ന ശരികള്‍ ആരെ അലോസരപ്പെടുത്തിയാലും അത് വിളിച്ചുപറയാനുള്ള ചങ്കൂറ്റവുമാണ് അരങ്ങും അഭ്രപാളികളും അവിസ്മരണീയമാക്കിയ തിലകനെ മലയാളസിനിമയില്‍ ആദർശവാദിയാക്കിയത്. മരിക്കുന്നത് വരെയും തന്റെ പ്രതിഭ സമൂഹത്തിന് വേണ്ടി സമർപ്പിച്ച തിലകനെ കേരളത്തിനും മലയാളികൾക്കും മറക്കാനാവില്ലെന്നും അനുശോചന സന്ദേശത്തിൽ യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് റഹ്മാൻ ജന: സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ അറിയിച്ചു.

കെയര്‍ കരിയര്‍ ശില്പശാല സംഘടിപ്പിച്ചു.



തൊഴില്‍ തേടി ഖത്തറിലെത്തിയ യുവാക്കള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവും ആത്മവിശ്വാസവും പകര്‍ന്നു നല്കി യൂത്ത് ഫോറം കരിയര്‍ അസിസ്റ്റന്‍സ് വിഭാഗമായ "കെയര്‍" (സെന്റര്‍ ഫോര്‍ കരിയര്‍ അസിസ്റ്റന്‍സ്, റിസര്‍ച്ച് ആന്ഡ് എജ്യുക്കേഷന്‍) നടത്തിയ ശില്‍പശാലയുടെ രണ്ടാം ഘട്ടം സമാപിച്ചു. ഖത്തറിലെ പുതിയ തൊഴില്‍ സാഹചര്യങ്ങള്‍, കരിയര്‍ നെറ്റ് വര്‍കിംഗ് ,  സി.വി. പ്രിപ്പറേഷന്‍ ,  ടെന്‍ഷന്‍ ഫ്രീ ഇന്റര്‍വ്യൂ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ആര്‍ഗസ് ടെക്നോളജീസിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ എ.കെ. ഫൈസല്‍,  യു.ഡി.സി. ഐ.ടി. മാനേജര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രസന്റേഷന്‍ നടത്തി. നേരത്തെ രജിസ്റ്റര്‍ ചെയ്ത ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അമ്പതോളം യുവാക്കള്‍ പങ്കേടുത്തു. വിവിധ ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തവര്‍ അവരുടെ അനുഭവം മറ്റുള്ളവര്‍ക്കു പങ്കുവെച്ചു.
"കെയര്‍" ഡയറക്ടര്‍ സലീല്‍ ഇബ്രാഹീം കെയറിന്റെ തുടര്‍ പരിപാടികള്‍ വിശദീകരിച്ചു . നിസ്താര്‍ ഗുരുവായൂര്‍ സമാപന പ്രസംഗം നടത്തി. ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള  തുടര്‍ പരിശീലന പരിപാടിയായ വ്യക്തിഗത കൌണ്സലിംഗ്  ചൊവ്വാഴ്ച ഹിലാലിലുള്ള യൂത്ത് ഫോറം ഓഫീസില്‍ നടക്കുമെന്ന് കെയര്‍ സെന്‍ട്രല്‍ കോര്ടിനടര്‍ സര്‍ഫറാസ് ഇസ്മയില്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് 66684049 എന്ന നമ്പറിലോ caredoha@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.








ജാഗ്രത തുടരുക; വികസനം വിനാശമാവാതിരിക്കാന്‍

(യൂത്ത്‌ ഫോറം ദോഹ മേഖല 'എമര്‍ജിംഗ് കേരള: ആശയും ആശങ്കയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ ഷഫീഖ് പരപ്പുമ്മല്‍ നടത്തിയ വിഷയാവതരണം) 
 
പതിവ് വിവാദ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ എമര്‍ജിംഗ് കേരള ആഘോഷപൂര്‍വ്വം സമാപിച്ചു. ഗംഭീരവിജയമെന്ന് ഭരണപക്ഷവും ദയനീയ പരാജയമെന്ന് പ്രതിപക്ഷവും പേറ്റന്റ് വിശേഷങ്ങളുടെ ബലത്തില്‍ അവകാശപ്പെടുകയും ആരോപിക്കുകയും ചെയ്തു. മുതലാളിമാരും പുത്തന്‍ ബിസിനസുകാരും മുഖ്യധാര മാധ്യമങ്ങളോടൊപ്പം തുള്ളിച്ചാടി. ഇടത്തരക്കാര്‍ വരാന്‍ പോകുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങളില്‍ തങ്ങളുടെ മക്കള്‍ക്ക്‌ ഇടമുണ്ടാക്കാന്‍ ശുപാര്‍ശക്കാരെ തേടിത്തുടങ്ങി. ആരവങ്ങള്‍ക്കിടയില്‍ കോരനും കുടുംബവും കുമ്പിളും കുത്തിപ്പിടിച്ച് മാനത്തേക്ക്‌ നോക്കി അന്തംവിട്ടു. 

എമര്‍ജ് എന്ന ആംഗലേയ വാക്കിന്റെ അര്‍ഥം ഉയര്‍ന്നു വരിക, ആവിര്‍ഭവിക്കുക, ഉദിക്കുക എന്നൊക്കെയാണ്. എമേര്‍ജിംഗ് കേരള എന്ന് പറഞ്ഞാല്‍ കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ് എന്ന് തന്നെയാണ് ഉദ്ദേശം. അഥവാ കേരളം അനുഭവിക്കുന്ന ഒരുപാട് പ്രശങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് എമേര്‍ജിംഗ് കേരള. തീരദേശ ഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം, ആയുര്‍വേദം, ടൂറിസം, ഐടി, വിദ്യാഭ്യാസം തുടങ്ങി ഇരുപതിലധികം മേഖലകളില്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ച് അതുവഴി പുതിയ പദ്ധതികള്‍ രൂപപ്പെടുത്തി കേരളത്തെ മാറ്റിപണിയുകയാണ് പരിപാടിയിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അമ്പത്തിരണ്ടു രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമൊന്നും ഉണ്ടായിരുന്നില്ല. അമ്പത്തിയാറ് രാജ്യങ്ങള്‍ പിന്നീട് മുപ്പത്തിയാറായി മാറിയെങ്കിലും ആത്മവിശ്വാസത്തിനു ആര്‍ക്കും തെല്ലും കുറവുണ്ടായിരുന്നില്ല. എന്നാല്‍ മഹാമഹത്തിനു ശേഷം 45000 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ വാഗ്ദാന സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചു എന്ന പ്രസ്താവനയും പിന്നീട് 'വല്യ അടക്കയോളം വലുപ്പമുള്ള തേങ്ങയായി' വാഗ്ദാന സംഖ്യ 27000 കോടിയായി കുറഞ്ഞ വാര്‍ത്താകുറിപ്പും മാധ്യമങ്ങളുടെ രണ്ടു ദിവസങ്ങളിലെ തലക്കെട്ടുകളില്‍ വൈരുധ്യങ്ങളായി മുഴുച്ചു നിന്നു. മുഖ്യമന്ത്രിയും വ്യവസായ - ധന മന്ത്രിമാരും തങ്ങളുടെ ആശയക്കുഴപ്പം പരസ്യമായി പ്രകടിപ്പിച്ചു. ഫോക്സ് വാഗന്റെ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും യൂസുഫലിയുടെ നാലായിരം കോടിയുടെ വേറിട്ട പദ്ധതിയും എമര്‍ജിംഗിനിടയില്‍ എന്തൊക്കെയോ മെര്‍ജ് ചെയ്യപ്പെടുന്ന പ്രതീതി ഉളവാക്കി. അങ്ങിനെ ഇന്ത്യ തിളങ്ങുന്നുവെന്ന പഴയ എന്‍ഡിഎ സര്‍ക്കാരിന്റെ പരസ്യ വാചകം പോലെ എമര്‍ജിംഗ് കേരളയും മാറി എന്നാണ് വിമര്‍ശകരുടെ ആരോപണം.

പതം പറഞ്ഞും പിണക്കം നടിച്ചും എമര്‍ജിംഗ് കേരളയുടെ വേദിയില്‍ നിന്നും വിട്ടു നിന്ന പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക്‌ ചോദിക്കാനുള്ളത്‌ ആവര്‍ത്തനവിരസമായ പഴയ ചോദ്യം തന്നെയാണ്. "കേരളം വികസിക്കെണ്ടേ?" ചോദ്യം പഴയതെങ്കിലും കഴമ്പുള്ളതാണ്. കേരളത്തിന്‍റെ തൊട്ടടുത്ത സംസ്ഥാനങ്ങള്‍ പലതും വികസനത്തിന്റെ വിവിധ മേഖലകളില്‍ മുന്നേറുമ്പോള്‍ കേരളത്തില്‍ മാത്രം പുതിയ സംരംഭങ്ങളോ വ്യവസായങ്ങളോ വരാതെ പോകുന്നതിലുള്ള ആശങ്കകള്‍ അസ്ഥാനത്തല്ല. അപ്പോള്‍ പിന്നെ അടുത്ത ചോദ്യം 'കേരളം എങ്ങനെ വികസിക്കണം' എന്നതാവണം. ആ ചോദ്യവും അതിന്റെ ഉത്തരവും നമ്മുടെ നാട്ടില്‍ തന്നെ രൂപപ്പെടണം. അല്ലാതെ അമേരിക്കയോ ജപ്പാനോ ഗള്‍ഫ്‌ രാജ്യങ്ങളോ നോക്കി നമ്മുടെ സംസ്ഥാനം ഇങ്ങനെ വികസിക്കാത്തതെന്തേയെന്നു ചോദിക്കുന്നത് തികച്ചും ബാലിശമാണ്. അഥവാ വികസനം എന്ന വാക്കിനെ വ്യാഖ്യാനിക്കുന്നിടത്താന് പ്രശ്നങ്ങളുടെ തുടക്കം. കേരളത്തിന്‍റെ പ്രശ്നങ്ങള്‍ എന്താണെന്ന ചോദ്യത്തിന് ആദ്യം വരേണ്ട ഉത്തരം അതിവേഗ റെയില്‍വേയും എക്പ്രസ് ഹൈവേയുമാണെന്ന് ആരൊക്കെയോ ചേര്‍ന്ന് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ നിരവധി ചെറുപ്പക്കാരാണ് ദിനേനെ തൊഴില്‍ തേടി അന്യനാടുകളിലേക്ക് ചേക്കേറുന്നത്. അവര്‍ക്ക്‌ കേരളത്തില്‍ മികച്ച തൊഴിലവസരങ്ങള്‍ തുറക്കപ്പെടണം. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക്‌ പകരം കുറ്റമറ്റ റോഡുകള്‍ വരണം. വരാന്തകളില്‍ പോലും സ്ഥലമില്ലാത്ത വിധം തിങ്ങി ഞെരുങ്ങുന്ന സര്‍ക്കാരാശുപത്രികളുടെ ശോച്യാവസ്ഥക്ക് മാറ്റമുണ്ടാവണം. കേരളത്തെ വിഴുങ്ങുന്ന മാലിന്യ പ്രശങ്ങള്‍ പരിഹരിക്കപ്പെടണം. ഇങ്ങനെ നൂറു നൂറു ആവശ്യങ്ങള്‍ നമുക്കുണ്ട്. ഇവയൊക്കെയും പരിഹരിക്കുവാന്‍ എമര്‍ജിംഗ് കേരളക്ക് സാധിക്കുമെങ്കില്‍ അത്രയും നല്ലത്. 

പക്ഷേ സംഭവിക്കുന്നത് അങ്ങിനെയാണോ? ആദ്യം പ്രഖ്യാപിച്ച പദ്ധതികളില്‍ നിന്നും മുപ്പത്തിയെട്ടു പദ്ധതികള്‍ സര്‍ക്കാരിന് പൊടുന്നനെ പിന്‍വലിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപൂഞ്ചിറ, ധര്‍മടം തുടങ്ങിയ പദ്ധതികള്‍ പിന്‍വലിച്ച ശേഷം വീണ്ടും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്‌ എന്തിനാണ്? നിശാക്ലബ് അടക്കമുള്ള വിവാദ പദ്ധതികള്‍ ലിസ്റ്റില്‍ ഇടം നേടിയത്‌ എങ്ങിനെയാണ്? ഈ പദ്ധതികള്‍ തട്ടിക്കൂട്ടി 'ഷോക്കേസില്‍' വെച്ചത് ആരുടെ ഏജന്റുമാരാണ്? അതാണ്‌ നേരത്തെ പറഞ്ഞത്‌, നമ്മുടെ നാട്ടിലെ പദ്ധതികള്‍ നമ്മുടെ നാട്ടില്‍ നിന്നും രൂപപ്പെടണമെന്ന്. നാലുവരി പാതകളും നക്ഷത്ര ഹോട്ടലുകളും ടൂറിസ്റ്റ്‌ കോട്ടേജുകളും കേരളത്തില്‍ നിറഞ്ഞാല്‍ കേരളം എമര്‍ജ് ചെയ്യപ്പെടുമെന്ന് തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്ത ഒരു പറ്റം ബ്യൂറോക്രാറ്റുകള്‍ കേരളത്തിന്‌ വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്താലുള്ള കുഴപ്പമാണിത്. വകുപ്പ്‌ സെക്രട്ടറിമാരായും പ്രൈവറ്റ് സെക്രട്ടറിമാരായും പദവികള്‍ അലങ്കരിക്കുന്നവര്‍ക്ക്‌ കേരളത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അറിയാതെ പോവുന്നു എന്നത് തന്നെയാണ് പ്രശ്നം. അതുകൊണ്ടാണ് വിഭാവനം ചെയ്യുന്ന റോഡുകള്‍ ബി ഓ ടിക്ക്‌ തീരെഴുതപ്പെടുന്നത്.  നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളെ മറന്ന് പണക്കാര്‍ക്ക് മാത്രം ചികില്‍സ ലഭിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ക്ക് വേണ്ടി കോടികള്‍ മാറ്റിവെക്കുന്നത്. പുഴയും തോടും വയലുകളും മറന്ന് ഭൂമി വിതരണം ത്വരിതപ്പെടുന്നത്. കേരളത്തില്‍ എത്ര പുഴകളുണ്ടെന്ന്, എത്ര വയലുകള്‍ ഉണ്ടെന്ന്, എത്ര വനവും സംരക്ഷിത മേഖലകളും ഉണ്ടെന്ന് അറിയാത്ത ഉദ്യോഗസ്ഥരാണ് കേരള വികസന രൂപരേഖ തയ്യാറാക്കാന്‍ നിയോഗിക്കപ്പെടുന്നത് എന്നത് നമ്മെ സംബന്ധിചിടത്തോളം കൌതുകകരമല്ല. കരിമണലും ജലമൂറ്റലും എവിടെയൊക്കെ എത്രത്തോളം എന്ന് തീരുമാനിക്കുന്നവര്‍ക്ക് പോലും കേരളത്തിന്റെ പ്രകൃതി ഭൂപടത്തെ കുറിച്ച് ഒരു ചുക്കുമറിയില്ല എന്നതും അത്ഭുതകരമല്ല. വി എം സുധീരനെ പോലുള്ള ജനപക്ഷത്തു നില്‍ക്കുന്ന നേതാക്കള്‍ ഇടക്കിതൊക്കെയും ചൂണ്ടിക്കാട്ടുമ്പോള്‍ മാത്രം നിയമിക്കപ്പെടുന്ന വിദഗ്ധ സംഘത്തിനു പോലും കേരള പരിസ്ഥിതിയെ കുറിച്ച് ഒന്നുമറിയില്ല, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാറില്ല. ഏതോ ശിപാര്‍ശക്കത്തിന്റെ പിന്‍ബലത്തില്‍ ജോലി അടിച്ചെടുത്തവര്‍ക്ക്‌ തങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധമില്ലാതെ പോവുന്നത് കുറ്റകരമല്ലല്ലോ. ഇനി പി എസ് സി വഴി നിയമനം നേടിയ സാധാരണ ഉദ്യോഗസ്ഥരാണെങ്കില്‍ പറയുകയും വേണ്ട. ബസ്‌ യാത്രക്കാര്‍ക്ക്‌ കണക്ക്‌ തെറ്റാതെ ടിക്കറ്റ് മുറിച്ചു നല്‍കാനായി നിയമിക്കപ്പെടുന്ന കെ എസ് ആര്‍ ടി സി കണ്ടക്ടരെ തെരഞ്ഞെടുക്കുന്ന എഴുത്ത് പരീക്ഷയില്‍ പി എസ് സി ചോദിക്കാറുള്ളത്‌ രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷമാണല്ലോ! 

ഇതുപോലൊരു പാനിപ്പത്ത് ചോദ്യത്തിന് ഉത്തരമെഴുതിയാവണം നമ്മുടെ മൊണ്ടേസിംഗ് അഹ്ലുവാലിയയും ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടത്. കേരളത്തെ കുറിച്ചോ കേരളീയരെ കുറിച്ചോ കക്ഷിക്ക് ഒരു ബോധ്യവുമില്ല. അല്ലെങ്കില്‍ നല്ല പാലക്കാടന്‍ മട്ടയും തിന്ന് ഏമ്പക്കം വിട്ടിരിക്കുന്ന കേരളീയരുടെ മുഖത്ത് നോക്കി നെല്‍കൃഷി കേരളത്തിന്‌ പറ്റിയതല്ലെന്ന് പറയുമോ! പക്ഷെ ഈ പ്രസ്താവനയോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു വാര്‍ത്തയാണ് നമ്മുടെ വ്യവസായ വകുപ്പിന്റെ ആവശ്യം. തരിശായി കിടക്കുന്ന വയലുകള്‍ നികത്താന്‍ അനുവാദം നല്കണമത്രേ!  ആവശ്യം ബന്ധപ്പെട്ടവര്‍ തള്ളി എന്നാണു ഫോളോഅപ്പ് വാര്‍ത്ത. എന്നാലും ഈ രണ്ടു പ്രസ്താവനകളും ചേര്‍ത്ത് വായിച്ചാല്‍ ബോധപൂര്‍വമായൊരു അഭ്യാസമായിരുന്നു രണ്ടുമെന്നു വ്യക്തമാവും. ചാത്തനേറ് പ്രചരിപ്പിച്ചു ചുളുവിലയ്ക്ക് പുരയിടം സ്വന്തമാക്കുന്ന ജ്യോല്സ്യന്റെയും ബ്രോക്കരുടെയും നാലാം കിട പരിപാടിയാണ് അഹ്ലുവാലിയയും വ്യവസായവകുപ്പും ചേര്‍ന്ന് നടത്തിയതെന്നു ചുരുക്കം. എമര്‍ജിങ്ങില്‍ രൂപപ്പെടുത്തിയ പദ്ധതികള്‍ പലതും അമിതമായ പ്രകൃതി ചൂഷണം മുഖേന മാത്രമേ പൂര്‍ത്തിയാവൂ എന്ന് വേണം ഇതില്‍ നിന്നും അനുമാനിക്കാന്‍. എമര്‍ജിമ്ഗ് കേരളയിലെ പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി നിയമ ഭേദഗതികള്‍ നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കൂടി പുറത്തു വന്നതോടെ ഇക്കാര്യത്തിലുള്ള ആശങ്കകള്‍ വര്‍ധിച്ചിരിക്കുകയാണ്.

പ്രവാസികളുടെ പദ്ധതികളാണ് പ്രതീക്ഷകളായി ബാക്കി നില്‍ക്കുന്നത്‌. അതില്‍ തന്നെ എയര്‍ കേരളയാണ് പ്രധാനം. പക്ഷെ ഇതടക്കമുള്ള പ്രവാസികളുടെ പദ്ധതികള്‍ക്ക്‌ എമര്‍ജിംഗ് കേരള എന്നാ ആര്‍ഭാടം വേണ്ടിയിരുന്നോവെന്ന ചോദ്യം പ്രസക്തം തന്നെയാണ്. കാരണം എയര്‍ കേരള സാക്ഷാത്കരിക്കപ്പെടുമെങ്കില്‍ ഇരുനൂറു കോടിയല്ല രണ്ടായിരം കോടി തന്നെ മുടക്കാന്‍ പ്രവാസികള്‍ എന്നേ ഒരുക്കമാണ്. അതിനാവട്ടെ കേവലം ഒരു പത്രപരസ്യം മാത്രം മതിയാവുമായിരുന്നത്ര വൈകാരികാവസ്ഥയിലാണ് പ്രവാസികള്‍.

ഇപ്പോള്‍ നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിച്ചുവെന്നു പറയുന്ന പദ്ധതികളുടെ അടുത്ത ചുവടുവെപ്പുകള്‍ നോക്കി വേണം അവയെ വിലയിരുത്താന്‍. ഇപ്പോള്‍ നടന്നത് ഒരു അഭിപ്രായ രൂപീകരണവും പദ്ധതികളുടെ പരസ്യ പ്രചാരണവും വാഗ്ദാന സ്വരൂപണവും മാത്രമാണെന്ന ഗവന്മേന്റ്റ്‌ നിലപാട് തല്‍ക്കാലം വിശ്വാസത്തിലെടുക്കാം. കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ചുള്ള പദ്ധതി നടത്തിപ്പിന് അവര്‍ തന്നെ മുന്‍കൈ എടുക്കുമെന്നും പ്രതീക്ഷിക്കാം. പക്ഷെ, സുധീരന്‍ അടക്കമുള്ള ഭരണ പക്ഷത്തെ തിരുത്തല്‍ ശക്തികളും പരിസ്ഥിതി സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും അടങ്ങുന്ന പ്രതിപക്ഷ സംഘങ്ങളും തങ്ങളുടെ കണ്ണും കാതും കൂര്‍പ്പിച്ചു വെച്ചു കൊണ്ടേ ഇരിക്കണം. എതിര്‍ക്കുന്നവരോക്കെയും വികസന വിരോധികളാണെന്ന പഴംപറച്ചിലിന് അല്പം ശമനമുള്ള, ഇതുവരെ പ്രകൃതിയെ കുറിച്ച് മിണ്ടാത്തവര്‍ പോലും പരിസ്ഥിതിക്ക് വേണ്ടി പാര്‍ട്ടിയില്‍ ഉപഘടകങ്ങള്‍ രൂപീകരിക്കുന്ന സമകാലിക കേരളത്തിന്റെ ഇതേ ജാഗ്രതയാണ്‌ ഒരൊറ്റ ദിനം കൊണ്ട് എമര്‍ജിംഗ് കേരളത്തിലെ മുപത്തിലധികം പദ്ധതികളെ നിലംപരിശാക്കിയത്. അവരുടെ ജാഗ്രതാ പൂര്‍ണമായ ഇടപെടലുകളും കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്നു വരുന്ന മണ്ണിനും മനുഷ്യനും വേണ്ടിയുല്‍ നൂറുക്കണക്കിന് സമരങ്ങളുമാണ് ഷോകേസ് ചെയ്യപ്പെട്ടിട്ടും പല പ്രകൃതി ചൂഷക പദ്ധതികളും വിദേശികള്‍ തൊടാതെ പോയതിന്റെ കാരണവും. കേരളത്തിന്‌ വേണ്ടി യുക്തിഭദ്രമായി ആസൂത്രണം ചെയ്യപ്പെടുന്ന പദ്ധതികളെ കക്ഷി രാഷ്ട്രീയ ഇഗോകള്‍ മാറ്റിവെച്ചു കൊണ്ട് പിന്തുണക്കാനും അല്ലാത്തവയെ എതിര്‍ത്തു തോല്‍പ്പിക്കാനും നമുക്ക്‌ കൈകോര്‍ക്കാം. പച്ചപ്പും മനുഷ്യത്വവും നിറം മങ്ങാത്ത വികസനങ്ങള്‍ കൊണ്ട് കേരളം ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ എന്ന് നമുക്കാശിക്കാം, ആശംസിക്കാം.
 
കടപ്പാട്:  www.shradheyan.com

"എമെര്‍ജിങ്ങ് കേരള" ആശയും ആശങ്കയും പങ്കു വെച്ച് ചര്‍ച്ച സയാഹ്നം

എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ സലീം നാലകത്ത്
'എമെര്‍ജിങ്ങ് കേരള'യെ കുറിച്ച പ്രവാസികളുടെ  ആശയും ആശങ്കയും പങ്കു വെക്കാനുള്ള വേദിയായി യൂത്ത് ഫോറം ദോഹ മേഖല സങ്കടിപ്പിച്ച ചര്‍ച്ച സായാഹ്നം. ഖത്തറിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി എമെര്‍ജിങ്ങ് കേരളയെ കുറിച്ച പ്രവാസികളുടെ വിരയിലുത്തലായി.
രാജ്യം പൌരനു നല്‍കുന്ന എല്ലാ അവകാശങ്ങളും നേടിയെടുത്തതിനു ശേഷം വികസനത്തെ കുറിച്ച് സംസാരിച്ചല്‍ മതിയെന്ന വിലയിരുത്തലില്‍ കാര്യമില്ല. എമെര്‍ജിങ്ങ് കേരള എന്നത് കേരള വികസനത്തിനുള്ള എന്‍ട്രികള്‍ സ്വീകരിക്കല്‍ മാത്രമാണ്. കേരളത്തിനനുയോജ്യമായ വികസന പദ്ധതികള്‍ മാത്രമേ നടപ്പില്‍ വരുത്തൂ എന്ന് കെ.എം.സി.സി പ്രതിനിധി സലീം നാലകത്ത് പറഞ്ഞു. കേരളത്തെ എങ്ങിനെ  വികസിത സംസ്ഥാനമാക്കി മാറ്റാം എന്ന വലിയൊരു ചോദ്യമാണ് എമെര്‍ജിങ്ങ് കേരള മുന്നോട്ട് വെച്ചത്. കാര്യങ്ങള്‍ എന്താണെന്നു വിശദീകരിക്കാന്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ പോലും വരാതെ കേരളത്തിലെ അഭ്യസ്ഥ വിദ്യരായ യുവാക്കള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സ്രിഷ്ടിക്കുന്ന  കേരളയെ എമെര്‍ജിങ്ങ് കേരളയെ കാര്യങ്ങള്‍ പഠിക്കാതെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിന്റെ നടപടി അപഹാസ്യമാണ്. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കൂടങ്കുളം പോലും ഇതിനോട് കൂട്ടിച്ചേര്‍ത്ത് വിവാദം സ്രിഷ്ടിക്കാനും ശ്രമിച്ചു. അസമയത്തും സാഹചര്യങ്ങള്‍ നോക്കാതെയുമുള്ള വിമര്‍ശനമല്ല ക്രിയാത്മക നിര്‍ദ്ദേശങ്ങളാണ് ഉത്തരവാദിത്ത ബോധമുള്ള പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത.  40 ലക്ഷത്തോളം  തൊഴില്‍ രഹിതരായ യുവാക്കള്‍  ഉള്ള സംസ്ഥാനമാണ് കേരളം. തൊഴിലന്വേഷകര്‍ മാത്രമായി ഒതുങ്ങാതെ കേരള ത്തിലെ യുവാക്കള്‍ തൊഴില്‍ ദാധാക്കളായി മാറണം, അതിനുള്ള തുടക്കമാണ്. എമെര്‍ ജിങ്ങ് കേരള.     ഫ്ളൈറ്റ് പോയാല്‍ ആകാശം മലിനമാകുമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത് പോലെയാണ്  ചില പരിസ്തിഥി വാദികളുടെ വികസനത്തോടുള്ള കാഴ്ചപ്പാട്.  കോളക്കമ്പനി പ്ലാച്ചിമടയില്‍ ജലമൂറ്റിയപ്പോളും ചാലിയാര്‍ മലിനമാക്കിയപ്പോളും ഈ ഹരിതവാദികളെ നാം കണ്ടില്ല. വികസന വിരുദ്ധരായ ഇവരുടെയും ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്ന ചൈനയുടെ വക്താക്കളായ കമ്മ്യൂണിസ്റ്റ്കാരുടെയും ഇരട്ടത്താപ്പ ജനങ്ങള്‍ തിരിച്ചറിയണമെന്നും സലീം നാലകത്ത് പറഞ്ഞു.
എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ ശ്രീധരന്‍

നമ്മുടെ നാടിനും പരിസ്തിഥിക്കും യോജിച്ച വികസന കാഴ്ചപ്പാടാണ് എമെര്‍ ജിങ്ങ് കേരള മുന്നോട്ടു വെക്കുന്നതെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് സംസ്ക്രിതി പ്രതിനിഥി എന്‍.പി. ശ്രീധരന്‍ പറഞ്ഞു.
കൊട്ടി ഘോഷിച്ച് നടത്തി ഖജനാവില്‍ നിന്നും കോടികള്‍ നഷ്ടമാക്കിയ ജിമ്മിന്റെ പുതിയ പകര്‍പ്പാണ്  എമെര്‍ജിങ്ങ് കേരള.   ഇതില്‍ അവതരിപ്പിക്കപ്പെട്ട ഹോട്ടല്‍ മേഖലയിലും ഐ.ടി മേഖലയിലും എങ്ങിനെയാണ് ഇത്രയധികം തൊഴിലവസരങ്ങള്‍ സ്രിഷ്ടിക്കുക? അതിലവതരിപ്പിക്കപ്പെട്ട കെമിക്കല്‍ ഹബ്ബിന് കൊച്ചിയില്‍ എവിടെ നിന്നാണ്  സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുക. നീര്‍ത്തടങ്ങളും ക്രിഷിയിടങ്ങളും വ്യാപകമായി മൂടപ്പെടുന്നതാണ് ഈ പദ്ധതി. ഇതു പോലെ തന്നെയാണ് ബഹു ഭൂരിഭാഗം പദ്ധതികളുടെയും അവസ്ഥ.  ടാറ്റക്കും ഹാരിസണ്‍സിനും മറ്റും കൊടുത്ത പാട്ട ഭൂമികളുടെ സ്ഥിതിയെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു തുണ്ട് പാട്ട ഭൂമി പോലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത നമ്മുടെ സര്‍ക്കാര്‍ വീണ്ടും പാട്ടത്തിനു ഭൂമി വരുന്നവര്‍ക്കെല്ലാം വികസനത്തിനെന്നും പറഞ്ഞു ഭാഗിച്ചു കൊടുക്കുന്നത് നമ്മുടെ നാടിന്റെ പാരിസ്ഥിതിക സന്തുലനാവസ്തയെ ബാധിക്കും കേരളത്തില്‍ ഇപ്പോള്‍ തൊഴിലുമായി ബന്ധപ്പെട്ട അനാവശ്യ സമരങ്ങളൊന്നുമില്ലെന്നും നിക്ഷേപക സൌഹാര്‍ദ്ധ അന്തരീക്ഷമാണുള്ളതെന്നും അതു തെളിയിക്കാന്‍ ഇത്തരം മേളകള്‍ ആവശ്യമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

ഏറ്റവുമുയര്‍ന്ന ജീവിത നിലവാരവും വേതനവും നല്‍കുന്ന സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്നത് ഗള്‍ഫ് പണമാണെന്നും ഇതിനെ ഒഴുക്ക് നിലച്ചാല്‍  കേരളത്തിന്റെ സാമ്പത്തിക രംഗത്തെ തകിടം മറിക്കുമെന്നും ഇതു മുന്നില്‍ കണ്ടു കൊണ്ടുള്ള വികസന നയമാണ് രൂപപ്പെടേണ്ടി വരേണ്ടതെന്നും മീഡിയ ഫോറം പ്രതിനിധി റഈസ് പറഞ്ഞു. എമെര്‍ജിങ്ങ് കേരള വികസനത്തെക്കാളുപരി വിവാദങ്ങള്‍ സ്രിഷ്ടിച്ചത് വ്യക്തമായ പഠനങ്ങളില്ലാതെ പദ്ധതികള്‍ അവതരിപ്പിച്ചതിനാലാണ്. ക്രിയാതമകമായ കള്‍ പുരോഗതിയിലേക്കാണ് നയിക്കുക. എന്നാല്‍ എമെര്‍ജിങ്ങ് കേരളയുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതു നടന്നില്ല. വ്യക്തമായ പഠനങ്ങള്‍ അതില്‍ അവതരിപ്പിക്കപ്പെട്ട ഒരു പദ്ധതിയുമായും നടന്നില്ല എന്നതും മന്ത്രിമാര്‍ക്കു പോലും പദ്ധതികളെ പറ്റി ധാരണയില്ല എന്നു തെളിയിക്കുന്നതുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ശരിയായ പഠനത്തിന്റെ അഭാവമാണ് കേരളത്തിനു യോജിക്കാത്ത പദ്ധതികള്‍ അതില്‍  കടന്നു വന്നത്. കേരളത്തിലെ ഏറ്റവും ചൂട് അനുഭവപ്പെടുന്ന പ്രദേശമായി പാലക്കാടിനെ മാറ്റിയത് പാട്ടത്തിനെടുത്ത ഭൂമികളിലെ മരങ്ങള്‍ വെട്ടി നഷിപ്പിച്ചതിനാലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വികസനത്തിന്റെ പേരില്‍ ഭൂമി ഭാഗിച്ചു കൊടുത്താല്‍ കേരളത്തെ അത് തകര്‍ക്കുംതെന്നും അദ്ദേഹം പറഞ്ഞു.
എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ നാരയാണന്‍

എമെര്‍ജിങ്ങ് കേരളയുമായി ബന്ധപ്പെട്ട് തെല്ലും ആശങ്കപ്പെടാനില്ലെന്ന് ഇങ്കാസ് പ്രതിനിധി നാരയണന്‍ പറഞ്ഞു.  ജിമ്മിനെ എതിര്‍ത്തവര്‍ തന്നെയാണ്  ഇതിനെയും എതിര്‍ക്കാനിറങ്ങിയിരിക്കുന്നത്. കേരളത്തില്‍ വ്യവാസായം ഇല്ലാതെ വികസനവും തൊഴിലവസരവും പിന്നെ എങ്ങിനെ സ്രിഷ്ടിക്കുമെന്നാണിവര്‍ പറയുന്നത്? പരിപാടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത്. ചിലര്‍ വികസനമെന്നത് സ്വന്തം കീശയില്‍ പണമെത്തിക്കാനുള്ള മാര്‍ഗമാക്കി മാറ്റിയപ്പോളാണ്  സിംഗൂരും നന്ധിഗ്രാമുമൊക്കെ ഉണ്ടായത്. ഇവിടെ വികസനം ജനങ്ങള്‍ക്കുള്ളതാണ്. ഗള്‍ഫു നാടുകളില്‍ പാട്ടത്തിനു കൊടുക്കുന്നതു പോലെ വ്യക്തമായ നിബന്ധനകളോടെ മാത്രമേ ഭൂമി പാട്ടത്തിനു കൊടുക്കൂ. അന്യാധീനപ്പെട്ടു പോകാനും കച്ചവടത്തിനും അനുവദിക്കില്ല. ഇക്കാര്യം മുഖ്യ മന്ത്രി പലതവണ വ്യക്തമാക്കിയതാണ്. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.  വെറുതെ കിടക്കുന്ന തരിശു ഭൂമികള്‍ വുയവസായത്തിനു വിട്ടു കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. . കേരളത്തിന്റെ പുരോഗതിയിലേക്കുള്ള കുതിച്ചു ചാട്ടത്തിനാണ്. എമെര്‍ജിങ്ങ് കേരളയിലൂടെ തുടക്കമെട്ടിരിക്കുന്നത്. ഇതു വഴി മുന്നണികളുടെ മാറി മാറിയുള്ള ഭരണമെന്ന പ്രതിഭാസത്തിന് അന്ത്യം കുറിക്കുംഅദ്ദേഹം പറഞ്ഞു.
എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ ഷബീര്‍ കൊണ്ടോട്ടി
മാന്യമായി ജീവിക്കാനുള്ള സാഹചര്യം സ്രിഷ്ടിക്കുക എന്നത് ഭരണ കൂടത്തിന്റെ കടമയാണെന്ന് യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് ഷബീര്‍ കൊണ്ടോട്ടി പറഞ്ഞു.   ഇതാണ് എമെര്‍ജിങ്ങ് കേരളയുടെ ലക്ഷ്യമെങ്കില്‍ ആത്മാര്‍തമായി നാം പിന്തുണക്കണം. എന്നാല്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഈ ഒരു അര്‍ത്ഥത്തിലാണോ എമെര്‍ജിങ്ങ് കേരളയെ സമീപിച്ചതെന്ന് നാം പരിശോധിക്കണം. സ്വന്തം മുന്നണിയില്‍ പെട്ടവര്‍ക്കു പോലും കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ മുഖ്യമന്ത്രിക്കു സാധിച്ചിട്ടില്ല. പദ്ധതിയിലെ പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായവ ചൂണ്ടിക്കാട്ടുമ്പോള്‍ അതു കേവലം ഉദ്യോഗസ്തരുടെ പിഴവാണെന്ന് പറഞ്ഞു തടി തപ്പുന്നു. ഇത്തരം വലിയൊരു പദ്ധതിയെ ഉദ്യോഗസ്തരെ മാത്രം ഏല്‍പ്പിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ്  നമുക്ക് നമ്മുടെ പ്രതിനിധികളായ മന്ത്രിമാര്‍‍? സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അവഗണിച്ചു കൊണ്ടും വന്‍ അഴിമതിക്കും ഭൂമി കച്ചവടത്തിനും  കളമൊരുക്കാനും  പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ളതുമായ  ഇത്തരം പദ്ധതികള്‍ ആശകളില്ലാതെ ആശങ്കകളാണ്  നല്‍കുന്നത്. അതിനാല്‍ തന്നെ എതിര്‍ക്കപ്പെടണം. പലരുടെയും പണം പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികളായതിനാലാണ് പൊതുജന താത്പര്യം മറികടന്നു വന്‍കിടക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടി വരുന്നതെന്നും ഷബീര്‍ കൊണ്ടോട്ടി പറഞ്ഞു.

യൂത്ത് ഫോറം വൈസ്  പ്രസിഡണ്ട് ഫിറോസ് കോതമങ്ങലം മോഡറേറ്ററായിരുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാറിന്റെ ചുമതലയാണ് അവരുടെ ആശങ്ക അകറ്റുക എന്നത്. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. കേരളത്തിന്റെ  വികസനത്തില്‍ എല്ലാവരും അസംത്രുപ്തരാണ്. വികസനം ഏതു രീതിയിലാകണമെന്നതില്‍   കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. വികസനം ജങ്ങള്‍ക്കു വേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു. 
ഷഫീഖ് പരപ്പുമ്മല്‍ വിഷയം അവതരിപ്പിച്ചു. യൂത്ത് ഫോറം ദോഹ മേഖല പ്രസിഡണ്ട് നൌഷാദ് വടുതല സ്വാഗതം പറഞ്ഞു.
 എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ ഷഫീഖ് പരപ്പുമ്മല്‍
എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ നൌഷാദ് വടുതല

ചര്‍ച്ച സായാഹ്നം വെള്ളിയാഴ്ച, പ്രമുഖര്‍ പങ്കെടുക്കും.

"എമെര്‍ജിങ്ങ് കേരള ആശയും ആശങ്കയും" എന്ന വിഷയത്തില്‍ യൂത്ത് ഫോറം ദോഹ മേഖല സംഘടിപ്പിക്കുന്ന ചര്‍ച്ച സായഹ്നം  വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഹിലാലിലെ യൂത്ത് ഫോറം ഹാളില്‍ വെച്ച് നടക്കും. പരിപാടിയില്‍ ഖത്തറിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലീം നാലകത്ത് (കെ.എം.സി.സി) റഈസ് അഹമ്മദ് (മീഡിയ ഫോറം) നാരായണന്‍ ( ഇന്‍കാസ്)  എന്‍.പി ശ്രീധരന്‍ (സംസ്ക്രിതി)  കെ.ഇ. ബൈജു (യുവകലാ സാഹിതി) ഷബീര്‍ കളത്തിങ്ങല്‍ (യൂത്ത് ഫോറം) തുടങ്ങിയവര്‍ പങ്കെടുക്കും. യുത്ത് ഫോറം വൈസ് പ്രസിഡണ്ട് എസ്.എ. ഫിറോസ് മോഡറേറ്ററും ഷഫീഖ് പരപ്പുമ്മല്‍ വിഷയവതാരകനും ആയിരിക്കും.

"എമേര്‍ജിങ്ങ് കേരള" ചര്‍ച്ച സായാഹ്നം വെള്ളിയാഴ്ച

കേരളത്തില്‍ ഈയിടെ അരങ്ങേറിയ എമേര്‍ജിങ്ങ് കേരളയുമായി ബന്ധപ്പെട്ട വിവാദങ്ങളെയും നേട്ടങ്ങളെയും കുറിച്ച തുറന്ന ചര്‍ച്ചക്ക് യൂത്ത് ഫോറം ദോഹ മേഖല വേദിയൊരുക്കുന്നു. സെപ്തംബര്‍ 21 വെള്ളിയാഴ്ച വൈകീട്ട് 6.00 മണിക്ക് ഹിലാലിലെ യൂത്ത് ഫൊറം ഹാളില്‍ വച്ച "എമെര്‍ജിങ്ങ് കേരള  ആശയും ആശങ്കയും" എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെടുന്ന ചര്‍ച്ച സായാഹ്നത്തില്‍ ഖത്തറിലെ സാംസ്കാരിക സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യതിത്വങ്ങള്‍ പങ്കെടുക്കും.

കെയര്‍ ശില്‍പശാല സെപ്റ്റംബര്‍ 22ന്.

തൊഴിലന്വേഷകര്‍ക്കായി യൂത്ത് ഫോറത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ദോഹ സംഘടിപ്പിക്കുന്ന രണ്ടാമത് ശില്‍പശാല സെപ്തംബര്‍ 22 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനില്‍ വെച്ച് നടക്കും. സി.ജിയുടെ റിസോഴ്സ് പേര്‍സണുകളായ എ.കെ ഫൈസല്‍, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ വിവിധ സെക്ഷനുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശക ക്ലാസുകള്‍ നല്‍കും പരിപാടീയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെയര്‍ ദോഹയില്‍ മുന്‍ കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പര്‍ : 55414407 / 66815445
caredoha@gmail.com

സർക്കാർ നിലപാട് ജനജീവിതം ദുസ്സഹമാക്കുന്നു: യൂത്ത് ഫോറം

ദോഹ: ഓയിൽ രാജാക്കന്മാർക്ക് രാജ്യത്തെ തീറെഴുതുന്ന നിലപാടെടുത്ത് കോണ്ട് അടിക്കിടെയുണ്ടാവുന്ന വിലക്കയറ്റത്തിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് യൂത്ത് ഫോറം പ്രധിഷേധക്കുറിപ്പിൽ അറിയിച്ചു.  ഇന്ദന വില  വർദ്ദനവ  അവശ്യ  സാധനങ്ങളുടെ   ഭീമമായ  വിലക്കയറ്റത്തിന്ന്  വഴിയൊരുക്കും. സാധാരണ ജനത്തെയാണ് അത് ഏറ്റവും അധികം ബാധിക്കുന്നത്.  പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി നിജപ്പെടുത്തിയ നടപടി ഇടത്തരക്കാര്‍ക്ക് ജീവതച്ചെലവ് വര്‍ദ്ധിക്കുന്നതിനിടയാക്കുന്നതാണ്.  ചെറുകിട വ്യാപാര രംഗത്തെ  വിദേശനിക്ഷേപത്ത്നുള്ള ശ്രമം ഭീമന്മാർക്ക് തുറന്ന അവസരമെരുക്കി ചെറുകിട  സംരംഭകരെ തുരത്താനുള്ള നടപടിയാണ് ഇത് രാജ്യത്തെയല്ല  കുത്തകകളെയാണ്  സഹായിക്കുകയെന്നും  യൂത്ത് ഫോറം വ്യക്തമാക്കി.

              വർഷങ്ങൾക്ക് മുമ്പ് പെട്രോൾ വില നിർണയാവകാശം എണ്ണ കമ്പനികൾക്ക് തിറെഴുതികെടുത്ത മന്മോഹൻസിങ്ങിന്റെ ഉദാരവത്കരണ ദാർഷ്ട്യമാണ് ഡീസൽ വില നിയന്ത്രണം എടുത്ത് കളയാനുള്ള ശ്രമത്തിലൂടെ പ്രകടമാവുന്നത്. ജനാധിപത്യ രാജ്യത്ത് സാധാരണ ജനങ്ങളെ പരിഗണിക്കാതെയുള്ള പരിശ്കാരങ്ങൾ വിജയിക്കില്ലെന്നും ജനവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്നത് സ്വയം കുഴി തോണ്ടലാകുമെന്നും   യൂത്ത് ഫോറം  ചൂണ്ടിക്കാട്ടി.  പ്രസിഡന്റ് സാജിദ് റഹ്മാൻ അദ്ദ്യക്ഷത വഹിച്ചു.

ബാഡ്മിന്റണ്‍ പത്രത്താളില്‍

യൂത്ത്ഫോറം ബാറ്റ്മിന്റൺ ചാമ്പ്യൻ ഷിപ്പ്: ജൈദ ടീം ജേതാക്കളായി


ദോഹ: യൂത്ത്ഫോറം ഖത്തർ സംഘടിപ്പിച്ച പ്രഥമ ഇന്റർ യൂണിറ്റ് എവർ റോളിങ്ങ് ഷട്ടിൽ ബാറ്റ്മിന്റൻ ടൂർണമെന്റിൽ ജൈദ ടീം ജേതാക്കളായി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കു മദീന ഖലീഫ ടീമിനെയാണ് ജൈദ പരാചയപ്പെടുത്തിയത്. ജേതാക്കൾക്ക് ഖത്തർ ബാറ്റ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ഗിരീഷ് വർക്കല ട്രോഫികൾ സമ്മാനിച്ചു. രണ്ട് ദിവസങ്ങളിലായി വക്ര ശാന്തിനികേതൻ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

ഫൈനലിന് മുന്നോടിയായി ടീമംഗങ്ങളെ ഖത്തർ സ്പോർട്സ് ക്ലബ് പതിനിധി ത്വാരിഖ് ബിൻ അലി ആൽ മഹ്മൂദ് പരിചയപ്പെട്ടു. വാശിയേറിയ ഫൈനൽ മത്സരത്തിൽ അഡ്വ.സകരിയ്യ വാവാട്, സഫീർ റഹ്മാൻ എന്നിവർ അണിനിരന്ന മദീന ഖലീഫ ടിമിനെ ടീമിനെ ജൈദ ടീമിനെ പ്രതിനിധീകരിച്ച കെ.വി സകരിയ, ഹബീബ് റഹ്മാൻ എന്നിവരാണ് നേരിട്ടത്. മുന്ന് സെറ്റുകളിലായി നടന്ന മത്സരത്തിൽ കാണികളെ ഹരം കൊള്ളിച്ച സ്മാശുകൾ കൊണ്ട് മദീന ഖലീഫ ആദ്യ സെറ്റിൽ മുന്നിട്ട് നിന്നെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ ജൈദ തിരിച്ചടിച്ചു..

സമാപന ചടങ്ങിൽ ജേതാക്കൾ, റണ്ണർസ് അപ്, മൂന്നാം സ്ഥാനക്കാരായ വക്ര ടീം എന്നിവർക്കു ഖത്തർ ബാറ്റ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ഗിരീഷ് വർക്കല, ഇന്ത്യൻ ബാറ്റ്മിന്റൺ ക്ലബ് കൊച്ച് നൂറുദ്ധീൻ, ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ജന: സെക്രട്ടറി സി.എച്ച്.നജീബ്, എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. യൂത്ത്ഫോറം പ്രസിഡന്റ് സാജിദ് റഹ്മാൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.ടി. ഫൈസൽ, യൂത്ത്ഫോറം വൈസ് പ്രസിഡന്റ് എസ്.എ.ഫിറോസ് എന്നിവർ സംബന്ദിച്ചു. യൂത്ത് ഫോറം കലാകായിക വിഭാഗം കൺ വീനർ അഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. ഷാഫി വലിയപറമ്പിൽ, മർസൂഖ്, നിസാം, അബ്ദുൾ ഖഫൂർ, അബ്ദുൾ വാഹദ് എന്നിവർ നേതൃത്ത്വം നൽകി.

ജൈദ ചാമ്പ്യന്മാര്‍

 ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ കിരീടം ചൂടിയ ജൈദ ടീമിലെ സക്കരിയയും ഹബീബും വിശിഷ്ടാതിഥികള്‍ക്കൊപ്പം

ജേതാക്കളായ ജൈദ ടീം   കപ്പ് ഏറ്റു വാങ്ങുന്നു

 ഫസ്റ്റ് റണ്ണേഴ്സ് അപ്പായ മദീന ഖലീഫ പുരസ്കാരം  ഏറ്റുവാങ്ങുന്നു.
 സെക്കന്റ് റണ്ണേഴ്സ് അപ്പായ വക്ര ടീം പുരസ്കാരം  ഏറ്റുവാങ്ങിയപ്പോള്‍
 ജേതാക്കള്‍ വിശിഷ്ഠാതിഥികളോടൊത്ത്


 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons